കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങി വളർത്തുനായയെ അക്രമിച്ചു കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലെ ഒരു വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചുകൊന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം പുലിയുടെ അക്രമണമാണെന്ന് വ്യക്തമായത്.പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ കടുത്ത സംശയത്തെ തുടർന്ന് വനംവകുപ്പ് ഇവിടെ പ്രത്യേക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിൽ ഒന്നിലാണ് രാത്രികാലത്ത് ജനവാസ കേന്ദ്രത്തിലൂടെ പുലി നടന്നുപോകുന്നതിന്റെയും നായയെ അക്രമിക്കുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ നിർണ്ണായക ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് വന്യമൃഗത്തിന്റെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്.
വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ പുഞ്ചവയൽ, പാക്കാനം പരിസരവാസികൾ വൻ ഭീതിയിലാണ്. ഇതിനുമുൻപും ഈ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ അക്രമണങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി പുലിയെ എത്രയും വേഗം മയക്കുവെടി വെച്ചോ കൂട് സ്ഥാപിച്ചോ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തദ്ദേശ ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.

