തൃശ്ശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പാപ്പാന്മാർക്ക് സസ്പൻഷൻ.
കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാർക്കാണ് സസ്പൻഷൻ ലഭിച്ചത്. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെയും കേശവൻ കുട്ടിയേയും പാപ്പാൻമാർ അടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം തുടങ്ങി. പിന്നാലെ രണ്ട് പാപ്പാൻമാരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ക്ഷേത്രം ശീവേലിപറമ്പിലെത്തിച്ചപ്പോഴായിരുന്നു ആനകളെ മർദ്ദിച്ചത്. അതേസമയം പുറത്തുവന്നത് പുതിയ ദൃശ്യങ്ങൾ അല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം.
കുളിപ്പിക്കാൻ കിടക്കാൻ കൂട്ടാക്കാത്ത ആനയെ പാപ്പാൻ വടിക്കോലുപയോഗിച്ച് തല്ലുകയായിരുന്നു. ആനയെ ഡോക്ടർമാരെത്തി പരിശോധിച്ചു. ദേവസ്വത്തിന് റിപ്പോർട്ട് കൈമാറിയതായും ആനക്കോട്ട അറിയിച്ചു.
