കൊച്ചി: എം ജി റോഡിലെ റെസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയില്‍ കുടുങ്ങി അപകടത്തിലായ യുവാവിന്റെ ജീവന്‍ രക്ഷിച്ച് സുഹൃത്ത്. കൊല്ലം സ്വദേശിയായ അനീഷിനാണ് ചോറിനൊപ്പം കഴിച്ച പുഴുങ്ങിയ മുട്ടയുടെ കഷ്ണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനേഷിന്റെ സമയോചിതമായ ഇടപെടലാണ് അനീഷിന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും റെസ്റ്റോറന്റില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ആദ്യത്തെ കഷ്ണം മുട്ട എടുത്തു കഴിച്ച ഉടന്‍ തന്നെ അനീഷിന് സംസാരിക്കാന്‍ കഴിയാതാവുകയും ശ്വാസം മുട്ടുകയും ചെയ്യുകയായിരുന്നു. അനീഷ് ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കിയതോടെ അപകടം മനസ്സിലാക്കിയ മനേഷ് ഉടന്‍ തന്നെ ഇദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു കുനിച്ചുനിര്‍ത്തി പുറത്ത് ശക്തമായി അടിക്കാന്‍ തുടങ്ങി. ജീവനക്കാരും റെസ്റ്ററന്റ് ഉടമയും ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ മുട്ടയുടെ കഷ്ണം പുറത്തുചാടുകയും അനീഷ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അനീഷിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന സന്ദേശം നല്‍കുന്നതിനും, ഇത്തരം സാഹചര്യങ്ങളില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്ന് മനേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *