കൊച്ചി: വികലാംഗ പെൻഷൻ അഞ്ചു മാസമായി മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർനടപടികൾക്കായി കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ-77) ആണ് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയത് . മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപു ഭാര്യ മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ അനാഥാലയത്തിലാക്കി.
തന്റെയും മകളുടെയും പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമുഴി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ജോസഫ് പരാതി നൽകിയിരുന്നു. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ജോസഫ് ജീവനൊടുക്കിയത്.
