സമീപനം മാറ്റിയില്ലെങ്കില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ജി സുധാകരന്‍ എംഎല്‍എയ്ക്ക് സിപിഎമ്മിന്റെ മുന്നറിയിപ്പ്. സുധാകരന്‍ പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണം. രാഷ്ട്രീയ വിരോധം തീര്‍ക്കേണ്ടത് ഇങ്ങനെയല്ല. ക്ഷമിക്കുന്നതിനും പരിധിയുണ്ട്. തുടര്‍ച്ചയായി കടന്നാക്രമിച്ചാല്‍ പ്രതികരിക്കേണ്ടി വരും. ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

സുധാകരന്‍ മാന്യമായ രൂപത്തിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ പ്രശ്‌നമില്ല. പാര്‍ട്ടിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചാല്‍, പ്രതികരണ ശേഷിയുള്ള അണികളുണ്ട്. അവരൊക്കെ പ്രതികരിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നാസര്‍ ചോദിച്ചു. അത് ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റണമെന്നില്ല. അതു ക്രമസമാധാന പ്രശ്‌നത്തിലേക്ക് മാറിയേക്കാമെന്നും നാസര്‍ പറഞ്ഞു. അങ്ങനെ ഉണ്ടാകാതിരിക്കേണ്ട ജാഗ്രത ഒരു എംഎല്‍എ എന്ന നിലയില്‍ കൂടി സുധാകരന് ഉണ്ടാകേണ്ടതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി. സുധാകരന്‍ എംഎല്‍എയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു നാസര്‍. എന്തു തോന്ന്യാസവും ആകാമെന്ന ശൈലി ശരിയല്ല. സുധാകരനെ ജനങ്ങള്‍ കൈകാര്യം ചെയ്യും. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ജനപ്രതിനിധി എന്ന നിലയില്‍ മര്യാദയ്ക്ക് പൊതുപ്രവര്‍ത്തനം നടത്തണം.

നീര്‍ക്കുന്നം ഗവ.സ്‌കൂളില്‍ ജി. സുധാകരന്റെ സാന്നിധ്യത്തില്‍ നടന്നത് മര്യാദകേടാണെന്നും അധ്യാപകര്‍ക്കെതിരെ കേസെടുത്തത് മോശമാണെന്നും നാസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *