കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു
പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും റിലീവിങ്ങ് ലെറ്റേഴ്‌സും മറ്റ് ആവശ്യമായ എല്ലാ രേഖകളും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്ന ഒരു മോശം പരാമര്‍ശങ്ങളും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാകും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

വേറൊരു കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്ക് ചെല്ലുമ്പോള്‍ മുമ്പ് പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ ഒരു വെരിഫിക്കേഷന്‍ നടത്തി വരാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ തൊഴിലാളികള്‍ക്ക് ദോഷകരമാകുന്ന ഒരു സമീപനവും ഉണ്ടാകില്ലെന്നും കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫോം 16 ലും പേ സ്ലിപ്പിലും എല്ലാ എംപ്ലോയിസിനും ഫുള്‍ ആന്റ് ഫൈനല്‍ സെറ്റില്‍മെന്റ് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് സര്‍ക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും എല്ലാം ചേര്‍ന്ന് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായതെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *