മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണത്തെ തുടർന്ന് ഇൻസ്പെക്ടറെയും ഡ്രൈവറെയും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചു. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിലാണ് തിങ്കളാഴ്ച രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കരിമണ്ണൂർ സി.ഐ റോയ് സുകുമാരൻ, അദ്ദേഹത്തിന്റെ ഡ്രൈവർ എന്നിവരെയാണ് ജനങ്ങൾ തടഞ്ഞുവെച്ചത്.ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണുന്നതിനായി ആളുകൾ തടിച്ചുകൂടിയ സ്ഥലത്താണ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന പരാതി ഉയർന്നത്.
പൊലീസുകാർ മദ്യപിച്ചാണ് എത്തിയതെന്ന് സംശയം തോന്നിയതോടെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് തൊടുപുഴ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ജീപ്പിൽ തൊടുപുഴ പൊലീസ് നടത്തിയ പരിശോധനയിൽ വിദേശമദ്യക്കുപ്പിക്ക് പുറമെ ചീട്ടുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി. പൊലീസ് വാഹനത്തിൽ നിന്നും ലഹരിവസ്തുക്കളും ചീട്ടും കണ്ടെത്തുന്നതിന്റെയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്
കസ്റ്റഡിയിലെടുത്ത കരിമണ്ണൂർ സി.ഐ റോയ് സുകുമാരനെയും ഡ്രൈവറെയും ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ഇരുവരുടെയും വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ അറിയിച്ചു.

