തിരുവനന്തപുരം: പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിലവിലുള്ള കേസുകളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ ഹവാല ഇടപാട്, ‘റെഡ് ബുക്ക്’ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ഇഡി പുതിയ കഥകള്‍ ഉണ്ടാക്കുകയാണ്. വീണയെ ചോദ്യം ചെയ്ത ഘട്ടത്തില്‍ ഹവാല ഇടപാടിനെക്കുറിച്ച് ഒരു ചോദ്യവും ഇഡി ഉന്നയിച്ചിരുന്നില്ല. മന്ത്രിയായിരുന്ന പി എ മുഹമ്മദ് റിയാസ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിനെ ഹവാല ഗ്രൂപ്പാക്കി ചിത്രീകരിക്കാനാണ് ഇഡി ശ്രമിച്ചതെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.
തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിച്ച് നല്കി ജനങ്ങളില്‍ സംശയമുണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നത്. എന്നാല്‍ ചാറ്റുകള്‍ പുറത്തുവന്നതോടെ ഈ കള്ളക്കഥ പൊളിഞ്ഞു. പാര്‍ട്ടി അംഗങ്ങളോ നേതാക്കളോ ഏതെങ്കിലും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ പാര്‍ട്ടിയോട് ചോദിക്കണം. എന്നാല്‍ പാര്‍ട്ടി അംഗങ്ങളല്ലാത്ത കുടുംബാംഗങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. നേതാക്കളുടെ മക്കള്‍ പല സ്ഥലങ്ങളിലും ഇത്തരം ചെറിയ വ്യവസായങ്ങള്‍ നടത്തുന്നുണ്ട്. നേതാക്കളുടെ ബന്ധുക്കള്‍ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് അറിയേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു.
എക്സാലോജിക് വിഷയത്തിലെ എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിച്ചതാണ്. തെറ്റായ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടാണ് പൂര്‍ണ പിന്തുണ നല്‍കുന്നത്. സര്‍ക്കാരിലേക്കു നികുതി ഉള്‍പ്പെടെ അടച്ച് പണം സ്വീകരിച്ച വീണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇളവ് അനുവദിക്കുകയാണ്. ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് ഇ.ഡിക്കു വ്യക്തമായതോടെയാണ് ഹവാല കഥയുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു കമ്പനികള്‍ തമ്മിലുള്ള സേവന കൈമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വീണയ്ക്ക് 1.78 കോടി രൂപ ലഭിച്ചതെന്നും അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പരാമര്‍ശിച്ചത് പാര്‍ട്ടിയെ ലക്ഷ്യംവെച്ചുള്ള നീക്കത്തിന്റെ ഭാഗമാണ്. വ്യക്തികളെയല്ല, സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകര്‍ക്കുകയാണ് കേന്ദ്ര ഏജന്‍സികളുടെ പ്രധാന ലക്ഷ്യം. സിഎംആര്‍എല്‍ രേഖകളില്‍ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ പേരുകളുണ്ടായിരുന്നു. അവര്‍ പണം വാങ്ങിയ കാര്യം സമ്മതിച്ചിട്ടുള്ളതാണ്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലാതെയാണ്. നിയമാനുസൃതമായി രണ്ട് കമ്പനികള്‍ നടത്തിയ ഇടപാടിന്റെ പിന്നാലെ ഇ ഡി വരികയും, മറ്റുള്ളവയെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്ന രീതി തന്നെ ഈ കേസിന്റെ ലക്ഷ്യമെന്ത് എന്ന് വ്യക്തമാക്കുന്നതാണ്. എം വി ഗോവിന്ദന് പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കാനുള്ള നീക്കം നടക്കുന്നതായി എം വി ഗോവിന്ദന് ആരോപിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് വലിയ രീതിയില്‍ ലാഭം നേടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കി വലിയ രീതിയില്‍ പണം സ്വരൂപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ യുഡിഎഫ് അധികാരത്തില്‍വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തെ ഇരുട്ടിലാക്കി. പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.

