തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷയില്ല. എന്നാല്‍ പിഎസ് സി ആസ്ഥാനത്തേക്ക് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി ) പോകേണ്ടതില്ല. പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ചിന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രത്യേക നിയമപരിരക്ഷയുണ്ടെന്നാണ് പിഎസ് സി നേരത്തെ വ്യക്തമാക്കിയിരുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് പിഎസ് സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്നും പിഎസ് സി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വിദഗ്ധ നിയമോപദേശം തേടിയത്. എന്നാല്‍ ഒരു കേസിന്റെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാന്‍ പിഎസ് സിക്ക് പ്രത്യേക പരിരക്ഷയൊന്നും ഇല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.

വേണമെങ്കില്‍ പിഎസ് സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്ന പിഎസ് സി ബോര്‍ഡിന്റെ കത്ത് അംഗീകരിക്കേണ്ടതില്ലെന്നും, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കാവുന്നതാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *