മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ ടിക്കറ്റുമായെത്തിയ യുവതി ടിടിഇയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ട്രെയിനിലെ ദൃക്‌സാക്ഷികളായ സഹയാത്രികർ. ദിൽഷാദ് (iamdillex) എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ സംഭവത്തിന് സാക്ഷിയായതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചത്. സംഭവസമയത്ത് അതേ ട്രെയിനിൽ എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ദിൽഷാദും സുഹൃത്തും. ജനറൽ ടിക്കറ്റെടുത്ത് കയറിയ ഇരുവരും ടിക്കറ്റ് സ്ലീപ്പറിലേക്ക് കൺവേർട്ട് ചെയ്യുന്നതിനായി ടിടിഇയെ തിരഞ്ഞെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷിയാകുന്നത്
വാതിലിനരികിൽ വെച്ച് യുവതി ടിടിഇയെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും പെട്ടെന്ന് മുഖത്തടിക്കുകയുമായിരുന്നു എന്ന് യുവാക്കൾ വീഡിയോയിൽ പറയുന്നു. അടിയിൽ ഇരുവരും നിയന്ത്രണം വിട്ട് ട്രെയിനിന്റെ വാതിലിനടുത്തേക്ക് വീഴാൻ പോയെന്നും, ഓടിയെത്തി പിടിച്ചതിനാലാണ് പുറത്തേക്ക് വീഴാതെ രക്ഷപ്പെട്ടതെന്നും അവർ വെളിപ്പെടുത്തി. ടി.ടി.ഇയുടെ ഭാഗത്താണ് പൂർണ്ണമായും ന്യായമെന്നതിനാൽ ട്രെയിനിലുണ്ടായിരുന്ന സഹയാത്രികരെല്ലാം അദ്ദേഹത്തിനൊപ്പം തന്നെയാണ് നിലയുറപ്പിച്ചത്. ആളുകൾ വീഡിയോ പകർത്തിയപ്പോൾ യുവതിക്കൊപ്പം ഞങ്ങളുടെ മുഖവും ദൃശ്യങ്ങളിൽ വന്നിരുന്നു. എന്നാൽ ഞങ്ങൾ ആ യുവതിക്കൊപ്പമാണെന്ന് ആരും കരുതരുത്,” – യുവാക്കൾ അഭ്യർത്ഥിച്ചു.

