കുട്ടിക്കാനം-മുണ്ടക്കയം ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം മലമുകളിൽനിന്ന് കൂറ്റൻ കല്ല് റോഡിലേക്ക് അടർന്നുവീണ് വൻ അപകടം ഒഴിവായി. കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് കല്ല് വീണതിനെ തുടർന്ന് ഒരു യാത്രക്കാരന് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4:30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

മലമുകളിൽ നിന്നും വൻതോതിൽ മണ്ണും കല്ലും ഇളകി റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗത്തേക്കാണ് കൂറ്റൻ കല്ല് വന്നുകൂടിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും, ഉള്ളിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

അതിരാവിലെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നതാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്. അപകടം നടക്കുമ്പോൾ ബസിന് പിന്നാലെ ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് ഈ കൂറ്റൻ കല്ല് പതിച്ചിരുന്നതെങ്കിൽ വൻ ജീവഹാനി വരെ സംഭവിക്കുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് പെരുവന്താനം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും റോഡിലെ തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഈ മേഖലയിൽ മലയോര പാതകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


