ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ കന്നിയങ്കത്തിൽ ഇന്ത്യക്ക് തോൽവി. കരുത്തരായ ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്.

ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് അടുത്ത പകുതിയിൽ അതാവർത്തിക്കാനായില്ല. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ രണ്ട് ഗോളുകളും പിറന്നത്.

50-ാം മിനിറ്റിൽ ജാക്സൺ ഇർവിനാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോൾ കണ്ടെത്തിയത്. വലതു വിങ്ങിൽനിന്നുവന്ന ക്രോസ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇർവിന്റെ കാലിൽ. മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ രണ്ട് ഇന്ത്യൻ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി.

73-ാം മിനിറ്റിൽ ജോർദാൻ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോൾ. 72-ാം മിനിറ്റിൽ ബ്രൂണോ ഫർണറോളിക്ക് പകരക്കാരനായാണ് ജോർദാൻ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചിൽ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങിൽനിന്ന് റിലീ മഗ്രി നൽകിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോർദാനുണ്ടായിരുന്നുള്ളൂ. സ്കോർ ഓസ്ട്രേലിയ 2-0 ഇന്ത്യ.

ഒന്നാം പകുതിയിൽ വളരെ സമർഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരകൂടി ഉണർന്നുകളിച്ചതോടെ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ ഒന്നു വിയർത്തു.

ഫലത്തിൽ ഒരു ഗോളുമില്ലാതെ ഒന്നാംപകുതി പിരിഞ്ഞു. ഇതിനിടയിൽ ക്ലോസ് റേഞ്ചിൽനിന്നുള്ള ഒരു ഹെഡർ സുനിൽ ഛേത്രി പാഴാക്കി. ഇതില്ലായിരുന്നെങ്കിൽ ഒന്നാം പകുതിയിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *