കൊച്ചി: ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്ന് പണം തട്ടിയതായി ആരോപണം. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവാണ് പണം തട്ടിയതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. പല ആവശ്യങ്ങൾ പറഞ്ഞ് 1. 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം.
കുട്ടിയെ കാണാതായപ്പോൾ മുതൽ കുടുംബത്തെ സഹായിക്കാൻ നിന്നവരാണ് ആരോപണ വിധേയർ. കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നൽകിയ അൻവർ സാദത്ത് എംഎൽഎയുടെ പേരിലും ഇവർ കബളിപ്പിച്ചു. വാടക അഡ്വാൻസിൽ തിരിമറി നടത്തി. പണം തട്ടിയ വിവരം ഒരു മാസം മുൻപ് കുട്ടിയുടെ വീട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകി. ബാക്കി തുക ഡിസംബർ 20- നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. ജീർണാവസ്ഥയിലുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയുടെ കുടുംബത്തെ അൻവർ സാദത്ത് എംഎൽഎ.യുടെ നേതൃത്വത്തിലാണ് നല്ല വാടകവീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉൾപ്പെടെ നൽകുന്നത് എംഎൽഎയാണ്.
വീടുമാറ്റത്തിനായി അഡ്വാൻസ് നൽകാനെന്ന പേരിൽ 20,000 രൂപ കോൺഗ്രസ് നേതാവും ഭർത്താവും ആദ്യം വാങ്ങിയെന്നാണ് കുട്ടിയ കുടുംബം പറയുന്നത്. ഗൃഹോപകരണങ്ങൾ വാങ്ങാനെന്ന പേരിലാണ് പിന്നീട് തുക വാങ്ങിയത്. ജനകീയ കമ്മിറ്റി പ്രവർത്തകർ തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റും ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും നൽകി. ഇതിന്റെ പേരിലും പണം തട്ടിയെന്ന് ആക്ഷേപമുണ്ട്.
സംഭവം വിവാദമായതോടെ പണം വായ്പയായി വാങ്ങിയെന്നാണ് കോൺഗ്രസ് നേതാവും ഭർത്താവും അറിയിച്ചത്. തുടർന്ന് പണം തിരികെ നൽകാമെന്ന് അറിയിക്കുകയായിരുന്നു. പണം നഷ്ടമായ വിവരം അറിഞ്ഞയുടനെ പൊ ലീസിൽ പരാതി കൊടുക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായി സിപിഎം ആലുവ ഏരിയ സെക്രട്ടറി ഉദയകുമാർ പറഞ്ഞു.