അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ, എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അം​ഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോ​ഗത്തിന്റെ തീരുമാനം.

ഏതെങ്കിലുമൊരു ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു അന്വേഷണം എഡിജിപി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്ന് കഴിഞ്ഞദിവസം ചേർന്ന ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റി നിലപാട് സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്ക്രീനിങ് കമ്മിറ്റി.

എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് ഫെബ്രുവരിയിൽ സംസ്ഥാനത്തേക്കു തിരികെ വരാതിരുന്നാൽ ഡിജിപി റാങ്കിലേക്ക് അജിത് കുമാറിനെ പരി​ഗണിക്കാനാണ് തീരുമാനം. എന്നാൽ സുരേഷ് രാജ് പുരോഹിത് തിരികെ വരുമെന്നാണ് വിവരം.

ഇതോടെ, നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡിജിപി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. അടുത്ത ഏപ്രിൽ മൂന്നിന് ഡി.ജി.പി. കെ. പത്മകുമാർ വിരമിക്കുന്നതോടെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം ആകും ആദ്യം ഡി.ജി.പി.യാവുക. ഇതിനുശേഷം മാത്രമേ അജിത് കുമാറിനിന് സ്ഥാനക്കയറ്റം ലഭിക്കൂ.

തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ അജിത് കുമാറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ വിജിലൻസ് അന്വേഷണവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *