തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സി പി എം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ.അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ല. തെറ്റിന്റെ വഴിയെ സഞ്ചരിക്കുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
‘‘ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫിസിൽത്തന്നെ പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. എന്നാൽ മന്ത്രിയുടെ ഒാഫിസിൽനടന്ന അഴിമതി എന്ന രീതിയിൽ വ്യാപക പ്രചാരണം നടത്തുകയാണ്. ഒരു പട്ടാളക്കാരനെ ചാപ്പ കുത്തിയെന്ന് എങ്ങനെയാണോ പ്രചാരണമുണ്ടാക്കിയത്, അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. അവിടെയാണ് ഇത്തരം വ്യാജപ്രചാരങ്ങൾ കൂടുതലായി നടക്കുന്നത്’’ –എം.വി. ഗോവിന്ദൻ പറഞ്ഞു.