മുംബൈ: ഐഐടി ബോംബെയുടെ ഹോസ്റ്റലുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോട് വിവേചനം കാട്ടുന്നതിനെതിരെ വ്യാപക വിമർശനം.
“വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ” എന്നെഴുതിയ പോസ്റ്ററുകൾ കാന്റീനിൽ പതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തന്നെയാണ് ഹോസ്റ്റൽ കാന്റീനുകളിലൊന്നിൽ പതിപ്പിച്ച പോസ്റ്ററിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
റിപ്പോർട്ടുകൾ പ്രകാരം, ഹോസ്റ്റൽ നമ്പർ 12, 13, 14 എന്നിവിടങ്ങളിലാണ് മാസാംഹാരം കഴിക്കുന്നവർക്ക് വിവേചനം ഉള്ളത്. ഈ സമ്പ്രദായം വർഷങ്ങളായി തുടരുന്നുണ്ടെന്നും വിവരാവകാശ നിയമപ്രകാരം, കോളേജ് അധികൃതർ ഇതിന് മറുപടി നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോളേജ് അഡ്മിനിസ്ട്രേഷൻ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഉണ്ടായത്.

വെജിറ്റേറിയൻമാർക്ക് വൃത്താകൃതിയിലുള്ള പ്ലേറ്റുകളും നോൺ-വെജിറ്റേറിയൻമാർക്ക് ചതുരാകൃതിയിലുള്ള പ്ലേറ്റുകളുമാണ് ക്യാമ്പസിലെ ചില കാന്റീനുകളിൽ ഉപയോഗിക്കുന്നതെന്നും മാംസവും വെജിറ്റേറിയൻ ഭക്ഷണവും പാകം ചെയ്യുന്നതിന് പ്രത്യേകം അടുപ്പുകൾ ഇവിടെയുണ്ടെന്നും വിദ്യാർഥികൾ ആരോപണമുന്നയിച്ചിരുന്നു.