കോഴിക്കോട് : താമരശ്ശേരിയിൽ 19 കാരിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ . കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫ് ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചത്. ഭാര്യയ്ക്കൊപ്പം താമരശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാൾ പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇരുകാലുകളും കയ്യും പ്രതി തല്ലിയൊടിച്ചു. മർദ്ദനത്തിന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി.
വിവാഹത്തിനുശേഷം ഇയാൾ ശാരീരികമായും മാനസികമായും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പൊലീസിൽ പരാതി മുൻപ് നൽകാനൊരുങ്ങിയിരുന്നെങ്കിലും ഒത്തുതീർപ്പിലെത്തുകയായിരുന്നു.പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.