തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയെ പരിഹസിച്ച് മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്ത്. സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക് താന്‍ ഡിജിപി ആയപ്പോള്‍ മെച്ചപ്പെടുത്തിയതാണെന്നും ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് തച്ചങ്കരിയുടെ പേര് പരാമര്‍ശിക്കാതെ ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് ടോമിന്‍ തച്ചങ്കരി കഴിയുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാന്‍, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങള്‍, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാന്‍ ജയില്‍ വകുപ്പ് ഡിജിപി ആയിരുന്നപ്പോള്‍ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കില്‍ സന്തോഷം!’ -ശ്രീലേഖ കുറിച്ചു.

ശ്രീലേഖയും തച്ചങ്കരിയും ഒരേസമയത്ത് പൊലീസ് സര്‍വീസില്‍ ഉണ്ടായിരുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. ഒരേ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ട്. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64,70,891 രൂപ വിലമതിക്കുന്ന സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് ടോമിന്‍ ജെ. തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്. നാലുവര്‍ഷം കഠിനതടവും 30,84,000 രൂപ പിഴയുമാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *