പത്തനംതിട്ട: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(27) യാണ് കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ (25) കൊല്ലാൻ ശ്രമിച്ചത്.

സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ.കോളേജ് കാലത്തെ അനുഷയും സ്നേഹയുടെ ഭര്‍ത്താവും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ സ്നേഹയെ വിവാഹം ചെയ്യുന്നത്. അനുഷ ഇതിനിടെ രണ്ട് തവണ വിവാഹിതയായി. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഈ അടുത്ത കാലത്ത് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റ് സ്നേഹ കണ്ടതിനേ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു.

ഗര്‍ഭിണിയായ സ്‌നേഹ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രസവിച്ചത്. ഇന്നലെ സ്നേഹയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന് നിറം മാറ്റമുള്ളതിനാല്‍ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ തങ്ങുകയായിരുന്നു. ഇതിനിടെയാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ നഴ്‌സിന്റെ വേഷത്തില്‍ സ്നേഹക്ക് ഇഞ്ചക്ഷൻ നൽകാൻ എത്തുന്നത്.

എന്നാല്‍ തങ്ങള്‍ ഡിസ്ചാര്‍ജായതാണെന്നും ഇനി കുത്തിവെപ്പ് വേണ്ടെന്നും സ്‌നേഹയും അമ്മയും പറഞ്ഞു. ഇത് വകവെക്കാതെ അനുഷ, സ്‌നേഹയെ കുത്തിവെക്കാന്‍ ശ്രമിച്ചു. ഇതോടെ അമ്മ നഴ്സിങ് റൂമിലെത്തി വിവരം പറഞ്ഞു. സംഭവമറിഞ്ഞെത്തിയ നഴ്‌സുമാര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ അനുഷ ആശുപത്രി സ്റ്റാഫ് അല്ലെന്ന് മനസിലായി. ആശുപത്രിയില്‍ കുത്തിവെപ്പെടുക്കാന്‍ നിയോഗിച്ചിട്ടുള്ള നഴ്സുമാര്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ട്.

അനുഷ ധരിച്ചിരുന്നത് ഒരു ഓവര്‍കോട്ട് മാത്രമാണ്. ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇവര്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നഴ്സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ അരുണുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു. പിന്നാലെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനുഷ മുന്‍പ് മാവേലിക്കര ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഫര്‍മസിസ്റ്റായി പരിശീലനം നേടിയിരുന്നു.

മാവേലിക്കരയിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിച്ച 120 മില്ലിയുടെ സിറിഞ്ചാണ് അനുഷയെ കുത്തിവെയ്ക്കാന്‍ ഉപയോഗിച്ചത്. എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ (വായു ഞരമ്പില്‍ കയറ്റുക) സ്നേഹയ്ക്ക് ഹൃദയാഘാതം വരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. സ്നേഹ ആശുപത്രിയില്‍ പ്രസവിച്ച് കിടക്കുന്നത് അരുണ്‍ അനുഷയെ അറിയിച്ചിരുന്നു.അടുത്ത നാട്ടുകാരെന്ന നിലയില്‍ കാണാന്‍ വന്നോട്ടെയെന്ന് അനുഷ ചോദിച്ചിരുന്നുവെന്ന് അരുണ്‍ പറയുന്നു. എന്നാല്‍ ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് വരുന്നതെന്ന് കരുതിയില്ലെന്നാണ് അരുണിന്റെ ഭാഷ്യം. അനുഷ മുറിയിലെത്തിയ സമയത്ത് അരുണ്‍ ഉണ്ടായിരുന്നില്ല. അതേസമയം അരുണിനെ കുറിച്ച് പരാതി ഇല്ലെന്നും അനുഷയെ മുന്‍ പരിചയമില്ലെന്നുമാണ് സ്‌നേഹയുടെ പിതാവ് പറയുന്നത്. അരുണിന്റെ ആവശ്യപ്രകാരം അനുഷയുടെ വിവാഹത്തില്‍ സ്‌നേഹ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *