തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ (74) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂര്‍ ജില്ലാ സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബേബിജോണ്‍ അടിയന്തരാവസ്ഥ കാലത്ത് രണ്ടരമാസം ജയിലിലായി. 1975ലെ സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി കെട്ടാന്‍ ശ്രമിച്ചതിന് കൊടിയ പൊലീസ് മര്‍ദനമേറ്റു. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎല്‍പി സ്‌കൂളില്‍ 1971 മുതല്‍ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടര്‍ന്ന് ഒന്നരകൊല്ലം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 1991ല്‍ സര്‍വീസില്‍നിന്നും സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷന്‍ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, തൃശൂര്‍ ജില്ലാ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *