തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനും ഗുണ്ടാസംഘങ്ങൾക്കുമെതിരെ പൊലീസ് നടപടി ശക്തമാക്കി. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 8.28 കിലോ എംഡിഎംഎയും 1,000 കിലോ കഞ്ചാവും പിടികൂടി. അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നു.

ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എംഡിഎംഎ കൂടുതലായി എത്തുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. രാസലഹരിയുടെയും കഞ്ചാവിന്റെയും വിതരണത്തിലെ പ്രധാന കണ്ണികൾ കേരളത്തിന് പുറത്താണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കുറ്റവാളികളെ അമർച്ച ചെയ്യുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ ഗ്രിപ്പിൽ പിടികിട്ടാപ്പുള്ളികളടക്കം 158 പേർ അറസ്റ്റിലായി. 20 പേർക്കെതിരെ കാപ്പ ചുമത്തി. മരട് അനീഷ്, അർജുൻ ആയങ്കി ഉൾപ്പെടെയുള്ളവർ ജയിലിലായി. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി 10,519 പേരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


