ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമെന്ന് നിഗമനം. ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശിയായ ശിവന്‍കുട്ടി (65) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ ഭാര്യയും മകളും ആശുപത്രിയിലായിരുന്നു. അതിനാല്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കൊച്ചുമകള്‍ വീട്ടിലെത്തി നോക്കുമ്പോള്‍ കതക് അടഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരെത്തി പരിശോധിക്കുമ്പോള്‍, കൈയും കാലും കൂട്ടിക്കെട്ടി നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ തുണി കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവന്‍കുട്ടിയുടെ കൊച്ചുമകള്‍ അടക്കം നാലുപേരിലേക്ക് എത്തിയത്. പെണ്‍കുട്ടിയെ കൂടാതെ മറ്റു മൂന്നുപേര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. വീട്ടിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഐ ഫോണ്‍ വാങ്ങിക്കുന്നതിനു വേണ്ടിയാണ് 13 കാരി സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത്.

വീട്ടില്‍ നടന്ന സംഭവങ്ങള്‍ അക്രമം നടത്തിയ കൗമാര സംഘം പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ കാണിച്ചു കൊടുത്തതായും പൊലീസ് സൂചിപ്പിക്കുന്നു. പിടിയിലായ മറ്റു മൂന്നുപേര്‍ 17 വയസ്സില്‍ താഴെ പ്രായം വരുന്നവരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *