തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്കായി അപേക്ഷകര്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാം. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലെ കംപ്യൂട്ടര്‍ക്ഷാമം കാരണം ലേണേഴ്‌സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാണ് സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. ഓഫിസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഇതിലുണ്ട്.
ലേണേഴ്‌സ് ലൈസന്‍സിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ മൂന്നുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുദിവസത്തിനുള്ളില്‍ ടെസ്റ്റിന് അവസരം ലഭിക്കാനാണ് ഈ മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തിനുള്ളിലും തോറ്റവര്‍ക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനാണ് ശ്രമം.

കാത്തിരിപ്പ് ഒഴിവാക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ദിവസം 40നുപകരം 50 ടെസ്റ്റുകള്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്നുമാസത്തേക്ക് എല്ലാ ഓഫിസുകളിലും ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ് നടത്തും. പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചു. 28 പുതിയ അപേക്ഷകര്‍ക്കും 20 പരാജയപ്പെട്ടവര്‍ക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കും. മേല്‍നോട്ടം വഹിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരില്ലെങ്കില്‍ എന്‍ഫോഴ്‌സസ്‌മെന്റില്‍നിന്ന് നിയോഗിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *