കൊച്ചി: കോടതി ശിക്ഷിച്ച പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ചെക്ക് കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്‍. ഹൈക്കോടതിയിലാണ് മാണി സി കാപ്പനെതിരെ ഹര്‍ജി നല്‍കിയത്. ചെക്ക് കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ കാപ്പനെ അയോഗ്യനാക്കി വിധി പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

നടപടി നീട്ടിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. മാണി സി കാപ്പനെ സെപ്റ്റംബര്‍ ഒന്നു മുതല്‍ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനായതായി പ്രഖ്യാപിക്കുക, പാലാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാന്‍ നിയമസഭ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കുക, പാലാ മണ്ഡലച്ചില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടുക എന്നീ ആവശ്യങ്ങളും ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നു.

ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ മാണി സി കാപ്പന് എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും അലവന്‍സുകളും നല്‍കുന്നത് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരനാണെന്ന് മുംബൈ ബോറിവില്ലി കോടതി കണ്ടെത്തിയിരുന്നു. നാലു കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *