കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സാമ്പത്തിക നില കേന്ദ്രത്തെ ധരിപ്പിക്കും. തുടര്‍ന്ന് കേരളത്തിന് അവകാശപ്പെട്ട പരമാവധി തുക വാങ്ങിയെടുക്കാന്‍ ശ്രമിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.’ഇരുവരുമായുള്ള ചര്‍ച്ചയില്‍ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളെ കുറിച്ചും മുന്‍ഗണനകളെ കുറിച്ചും സൂചിപ്പിച്ചു. സ്വപ്‌ന പദ്ധതികള്‍ക്ക് എല്ലാ സഹായവും വേണമെന്ന് അഭ്യര്‍ഥിച്ചു. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒരു ധവള പത്രം പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യ ആഴ്ച പുറപ്പെടുവിക്കും. കൂടിക്കാഴ്ചയില്‍ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കുറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. അവര്‍ കുറെ കാര്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

അക്കാര്യങ്ങള്‍ കൂടി പരിശോധിച്ച് സാമ്പത്തികമായി ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ ചെയ്യും. വിവിധ പ്രോജക്ടുകള്‍ക്ക് സഹായം നല്‍കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.’- വി ഡി സതീശന്‍ പറഞ്ഞു.’നാഷണല്‍ ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് നല്‍കിയത്. അത് നാഷണല്‍ ഹൈവേയ്ക്ക് കൈമാറിയിട്ടുണ്ട്. കടമെടുപ്പ് പരിധിയില്‍ നിന്ന് ആ തുക ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കടമെടുപ്പിന്റെ പരിധി ജിഎസ്ഡിപിയുടെ 3.5 ശതമാനം മാത്രമാണ്. യഥാര്‍ഥത്തില്‍ മൂന്ന് ശതമാനം മാത്രമേ വരൂ.

Oകിഫ്ബിയും പെന്‍ഷന്‍ ഫണ്ടും വരുത്തിയ ബാധ്യതകള്‍ കൂടി ഇതില്‍ വരും. സംസ്ഥാനത്തിന് അവകാശപ്പട്ടത് പരമാവധി നേടിയെടുക്കാന്‍ ശ്രമം നടത്തും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക, കേന്ദ്ര പദ്ധതികളുടെ വിഹിതം, എന്നിവ വാങ്ങിയെടുക്കാന്‍ ശ്രമിക്കും. നിയമപരമായ തടസങ്ങള്‍ നീക്കി പരമാവധി തുക വാങ്ങിയെടുത്ത് പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകും’- വി ഡി സതീശന്‍് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *