ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗയേയും തമ്മില്‍ ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാല്‍ കേന്ദ്ര നേതാക്കള്‍ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.

കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ഡല്‍ഹിയില്‍ നിന്ന് തിരിക്കും മുന്‍പ് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള തീരുമാനം മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *