പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖമെന്നും ഇക്കാര്യം പാലക്കാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും മോദി പറഞ്ഞു.

സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകള്‍ ഗൗരവത്തോടെ കാണണമെന്നും മോദി മുന്നറിയിപ്പ് നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി പാലക്കാട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്‍പ്പെടെ പരിഹാസ രൂപേണ സംസാരിച്ചത്.

കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തില്‍ ജനങ്ങള്‍ക്കുണ്ടായ വിഷമം പരിഹരിക്കാന്‍ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണ്. കേരളത്തില്‍ മാത്രമാണ് ഇവര്‍ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവര്‍ സഖ്യത്തിലാണ്. കേരളത്തില്‍ ഇവര്‍ പരസ്പരം ‘ബി’ ടീം എന്ന് വിളിക്കുമ്പോള്‍, ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ ‘എ’ ടീം ബിജെപി മാത്രമാണെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണെന്നും മോദി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ഒരു സംഘം ഭരിച്ച് കീശവീര്‍പ്പിക്കുമ്പോള്‍ അടുത്ത തവണ മറ്റേ സംഘത്തിന് അവസരം നല്‍കുന്ന വിചിത്രമായ സഖ്യമാണ് കേരളത്തിലുള്ളത്. ഇരുമുന്നണികളും ഒരുപോലെ ബിജെപിയെ ഭയപ്പെടുകയാണെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇവരുടെ കള്ളത്തരങ്ങള്‍ പുറത്തുവരുമെന്ന് ഇരുമുന്നണികള്‍ക്കും അറിയാമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *