കോട്ടയം: ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപ വില വരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പേരകത്തുശേരിൽ വീട്ടിൽ പി.കെ സുനീറിനെ (47) യാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിനാസ്പദമായ സംഭവം.

പകൽ ഈരാറ്റുപേട്ട സ്വദേശിയായ പരാതിക്കാരന്റെ ഈരാറ്റുപേട്ട വില്ലേജിൽ നടയ്ക്കൽ, കൊട്ടുകാപ്പളളി ഭാഗത്ത് മഠത്തിൽ വീടിന്റെ ബെഡ്റൂമിന് ഉള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1200000/- ( പന്ത്രണ്ട് ലക്ഷം) രൂപ വില മതിക്കുന്ന, 12 പവൻ സ്വർണാഭരണങ്ങൾ മോഷണം പോവുകയായിരുന്നു. ഉടമയുടെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ വീട്ടുടമയുടെ സുഹൃത്തായ പ്രതി സംഭവ ദിവസം വീട്ടിൽ എത്തിയതായി പൊലീസ് കണ്ടെത്തി. പ്രതി വീട്ടിൽ എത്തിയ സമയം വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കി, വീടിനുള്ളിൽ കടന്ന്, വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

തുടർന്ന്, മോഷണ മുതൽ മൂവാറ്റുപുഴയിലും തൊടുപുഴയിലുമുള്ള ഒരു ജൂവലറിയിൽ പതിനൊന്നര ലക്ഷം രൂപക്ക് വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ പൊലീസ് സംഘം കണ്ടെത്തി. പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതി സുനീറിനെ ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് നിന്നും കണ്ടെത്തി ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

