രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ അം​ഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തിന് ഇരയായ പെൺകുട്ടികളെ ആദ്യമായല്ല രാഹുൽ ഈശ്വർ മോശമായി ചിത്രീകരിക്കുന്നതെന്നും ഇതിന് മുമ്പും ഇത്തരത്തിലുള്ള കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്ഥിരമായി ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നു. ഈ കേസിൽ ജാമ്യം നൽകിയാൽ ഇത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിനായി അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

അതേസമയം, സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നിലവിൽ കഴിഞ്ഞ നാലു ദിവസമായി രാഹുൽ നിരാഹാര സമരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *