തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും വൈകിട്ട് മൂന്ന് മണിക്ക് പിആർഡിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപിക്കും.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിക്ക് ആയിരുന്നു ആദ്യം അവാർഡ് പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖകചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്
ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതല ജൂറിയാണ് വിധി നിർണയിക്കുന്നത്. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടു ജൂറിയുടെയും അധ്യക്ഷൻമാർ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകൻ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാം സമിതിയിൽ സംവിധായകൻ കെഎം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബികെ രാകേഷ്,സംവിധായകരായ സജാസ് റഹ്മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കു പുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.