ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 11,432 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 76,493 വോട്ടും സ്വരാജ് 65,061 വോട്ടും പിടിച്ചു.

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,946 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,706 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,401 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പുലർത്തിയ നിലമ്പൂർ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.

സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന് ശേഷവും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ നിലമ്പൂരിലെ ജനവിധി മറിച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാനേതൃത്വം ഒന്നടങ്കവും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സിറ്റിങ് സീറ്റ് നിലനിർത്താനായില്ല. രണ്ടാം പിണറായി സർക്കാരിനേറ്റ മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിലമ്പൂർ.

Leave a Reply

Your email address will not be published. Required fields are marked *