തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് സംവിധാനം കൂടുതല്‍ ജില്ലകളിലേക്ക്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനം. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ ട്രാവല്‍ കാര്‍ഡിന്റെ വിതരണം ആരംഭിക്കും.

പുതിയ ആന്‍ഡ്രോയ്ഡ് ഇടിഎം ഏര്‍പ്പെടുത്തിയതോടെയാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

കണ്ടക്ടര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരില്‍നിന്നും കാര്‍ഡ് ലഭിക്കും. 100 രൂപയാണ് വില.കാര്‍ഡില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ റീചാര്‍ജ് ചെയ്യണം. കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കൈമാറാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ യാത്രക്കാര്‍ യൂണിറ്റില്‍ അറിയിക്കണം. ഒരുവര്‍ഷമാണ് കാലാവധി.

തുടര്‍ന്നും ഉപയോഗിക്കാതിരുന്നാല്‍ ആക്ടിവേറ്റ് ചെയ്യണം. നിലവില്‍ 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപയും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപയും അധികമായി ലഭിക്കും. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

ഡിപ്പോകളില്‍ മൊബൈല്‍ ഫോണ്‍ നമ്പരും

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ യാത്രക്കാര്‍ക്ക് ബസ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ലാന്‍ഡ് നമ്പരിന് പുറമേ മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും അനുവദിച്ച് ഉത്തരവ് ഇറങ്ങി. ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പരുകള്‍ പരസ്യപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed