കർണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസില്‍ കേരളത്തില്‍നിന്നുള്ള ക്ഷേത്രം പൂജാരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ മറ്റൊരു പൂജാരി ഒളിവിലാണ്. തൃശ്ശൂരിലെ പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അരുണാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പൂജാരി ഉണ്ണി ദാമോദരനെ പൊലീസ് തിരയുന്നു.

സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബത്തിലെ യുവതിയോട് പരിഹാരങ്ങള്‍ക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദർശിക്കാൻ അവരുടെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നുവത്രെ. ബംഗളൂരു നിവാസിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വിഡിയോ കണ്ട് അവിടെ പ്രത്യേക ആരാധന നടത്തിയാല്‍ തന്റെ പ്രതിസന്ധി അവസാനിക്കുമെന്ന് കരുതുകയുമായിരുന്നു. പ്രത്യേക ആരാധന നടത്താൻ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പ്രതികള്‍ യുവതിയെ പരിചയപ്പെട്ടത്. പ്രതികള്‍ അവരുടെ ഇടപെടലുകളിലൂടെ യുവതിയുടെ ആത്മവിശ്വാസം നേടി. പ്രതികള്‍ വാട്സ്‌ആപ് വീഡിയോ കാളുകള്‍ ചെയ്യുകയും മോശമായി പെരുമാറുകയുമായിരുന്നു.

തുടർന്ന്, യുവതിയുടെ ദുർബല സാഹചര്യം മുതലെടുത്ത് ദുർമന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. ആരാധന പൂർത്തിയക്കാനുള്ള ചടങ്ങാണെന്ന് പറഞ്ഞാണ് ഇരുവരും പീഡനത്തിന് ശ്രമിച്ചത്. രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് മടങ്ങി യുവതി ബെല്ലന്ദൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.