ഉപഭോക്താക്കൾ റിട്ടേൺ ചെയ്ത വസ്തുക്കൾക്ക് പകരം ഡെലിവറി ബോയ് ആമസോൺ വെയർ ഹൗസിലേക്ക് നൽകിയത് പാഴ് വസ്തുക്കൾ. ചെരിപ്പുകൾ മുതൽ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ റിട്ടേൺ ചെയ്യുന്ന എന്ത് വസ്തുക്കളും അടിച്ചുമാറ്റിയിരുന്ന 22കാരൻ ഒടുവിൽ പൊലീസ് പിടിയിലായി. ദില്ലിയിലാണ് സംഭവം. 22 വയസ് പ്രായമുള്ള ആമസോൺ ഡെലിവറി ജീവനക്കാരനാണ് അറസ്റ്റിലായത്.

ചെറിയ തകരാറുകൾ കണ്ടതിന് പിന്നാലെയോ അളവുകൾ കൃത്യമാകാത്തതോ അങ്ങനെ പലവിധ കാരണത്താൽ ഉപഭോക്താക്കൾ റിട്ടേൺ നൽകിയ വസ്തുക്കൾ തിരിച്ചെടുത്ത ശേഷം അവയിൽ നിന്ന് സാധനങ്ങൾ എടുത്ത് മാറ്റിയ ശേഷം പഴയ വസ്തുക്കൾ വച്ചാണ് 22കാരൻ തിരികെ വെയർഹൗസിലെത്തിച്ചിരുന്നത്. കിഷൻ എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ചെറിയ വസ്തുക്കളിൽ നടത്തിയ തട്ടിപ്പ് വലിയ രീതിയിലാക്കാനുള്ള ശ്രമത്തിനിടയിലാണ് യുവാവ് അറസ്റ്റിലായത്. വിലകൂടിയ ടാബ്ലെറ്റ് റിട്ടേൺ ചെയ്തത് മാറ്റിയതിന് ശേഷം ഇയാൾ വെയ‍ർഹൗസിൽ നൽകുകയായിരുന്നു. ഇത് വെയർ ഹൗസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ദില്ലിയിലെ ദാബ്രിയിലെ വിജയ് എൻക്ലേവിലാണ് കിഷൻ താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടേയും ഫോൺ ട്രാക്ക് ചെയ്തുമാണ് ഉത്തംനഗറിലെ രാജാപുരിയിൽ നിന്ന് കിഷനെ പൊലീസ് അറസ്റ്റ് ചെയ്ത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2023 മുതൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് ഇയാൾ നടത്തിയതായി കണ്ടെത്തിയത്. മോഷ്ടിച്ച ടാബ്ലെറ്റും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തി. വിലയേറിയ മൂന്ന് വാച്ചുകൾ, രണ്ട് ജോഡി ചെരിപ്പുകൾ, ഷൂസുകൾ, 22 ടീഷർട്ടുകൾ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് ഡെലിവറി പാക്കറ്റുകളിൽ കണ്ടെത്തിയത്. 38 ഇടപാടുകളിലാണ് 22കാരൻ തട്ടിപ്പ് കാണിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *