നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് പണം തട്ടിച്ച സംഭവത്തിൽ കുറ്റാരോപിതരായ യുവതികൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിൽ. വ്യാഴാഴ്ച്ച കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ഇവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചിനു വിട്ട് ഡിജിപി ഉത്തരവിറക്കി. കൃഷ്ണകുമാറിന്റെ പരാതിയിൽ എടുത്ത കേസും അദ്ദേഹത്തിനെതിരെ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ‘ഒ ബൈ ഓസി’ എന്ന സ്‌ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്. മൂന്നു വനിതാജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.
കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണു ജീവനക്കാരായ യുവതികൾ പരാതിപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയം പൊലീസായിരുന്നു കേസുകൾ അന്വേഷിച്ചുവരുന്നത്. ഇതാണ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറാൻ ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.
നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച് ദിയയ്ക്ക് നൽകിയെന്നുമാണ് ജീവനക്കാർ നേരത്തെ നൽകിയ മൊഴി. പലപ്പോഴും പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്ക് പണം അക്കൗണ്ട് വഴി നൽകിയിട്ടുമുണ്ട്.
നികുതിയടച്ചതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു. സംഭവം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും താൻ ബിജെപി നേതാക്കളെയോ പ്രവർത്തകരെയോ സഹായം തേടി വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെയാണ് സമീപിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.