തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകലില്‍ പ്രതികള്‍ക്കായി തിരച്ചില്‍. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനില്‍ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പ്രതികള്‍ അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മര്‍ദ്ദിക്കുകയായിരുന്നു. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം.അനില്‍ കുമാറിന്റെ മകനെയും അക്രമികള്‍ വിളിച്ചുവരുത്തി ആക്രമിച്ചു. അനില്‍ കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. പ്ലെയര്‍ ഉപയോഗിച്ച് മകന്‍ അച്ചുവിന്റെ വിരലുകള്‍ക്കും പരിക്കേല്‍പ്പിച്ചു.

അമ്മയെ കൂടി എത്തിച്ചില്ലെങ്കില്‍ അനില്‍കുമാറിനെ അപായപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതോടെ മകന്‍ അവിടെനിന്ന് ഇറങ്ങിയോടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മകനെ വിളിപ്പിച്ചതെന്നും ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തിയെന്നും ബോംബ് ഉണ്ടെന്നും ദേഹത്ത് വച്ചുകെട്ടി കൊല്ലുമെന്നും പറഞ്ഞുവെന്നും മകന്‍ അച്ചു പറഞ്ഞു. സാരമായി പരിക്കേറ്റ അനില്‍കുമാറും മകനും വര്‍ക്കലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *