ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ മുഖം മറച്ച് ആര്‍സിബി തൊപ്പി ധരിച്ച് സ്റ്റേഡിയത്തിലെത്തിയ ആരാധകനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ ചൂടേറിയ ചര്‍ച്ച. മുംബൈക്കെതിരെ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകനെ ക്യാമറകള്‍ സൂം ചെയ്തത്. ഇതോടെയാണ് അത് വിരാട് കോലിയാണോ ആര്‍സിബി ചാരനാണോ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തത്.

നാളെ നടക്കുന്ന ഐപിഎല്‍ ഫൈനില്‍ പഞ്ചാബ് കിംഗ്സാണ് ആര്‍സിബിയുടെ എതിരാളികള്‍. പഞ്ചാബിന്‍റെ തന്ത്രങ്ങള്‍ മനസിലാക്കാന്‍ വന്ന ആര്‍സിബി ചാരനാണിതെന്ന് ഒരുവിഭാഗം ആരാധകര്‍ പറയുമ്പോള്‍ ചിലര്‍ പറയുന്നത് ഇത് വിരാട് കോലി തന്നെയാണെന്നായിരുന്നു. എന്നാല്‍ അത് അണ്ടര്‍ കവര്‍ ആര്‍സിബി ഏജന്‍റാണെന്നാണ് മറ്റൊരു ആരാധകന്‍റെ കണ്ടെത്തല്‍. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ പഞ്ചാബിന തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്.

ആര്‍സിബിയോട് തോറ്റതോടെ രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവന്ന പഞ്ചാബ് എലിമിനേറ്ററില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചെത്തിയ മുംബൈയെ തോല്‍പിച്ചാണ് 2014നുശേഷം ആദ്യ ഐപിഎല്‍ ഫൈനലിന് യോഗ്യത നേടിയത്. മത്സരത്തില്‍ 41 പന്തില്‍ 87 റണ്‍സുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിന്‍റെ വിജയശില്‍പിയായത്. അഞ്ച് ബൗണ്ടറികളും എട്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ശ്രേയസിന്‍റെ ഇന്നിംഗ്സ്. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്ന് ഫൈനല്‍ ടിക്കറ്റെടുക്കുകയും ചെയ്തു.