ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയും ചൂടേറിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലക്നൗവില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും വാക്കേറ്റമുണ്ടായത്.

മത്സരത്തില്‍ 20 പന്തുകള്‍ നേരിട്ട അഭിഷേക് ആറ് സിക്സിന്റേയും നാല് ഫോറിന്റേയും അകമ്പടിയോടെ 59 റണ്‍സാണ് അടിച്ചെടുത്തത്. ദിഗ്വേഷിന്റെ പന്തില്‍ ഷാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. ഇതോടെ താരം, അഭിഷേകിനെ നോക്കി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി. പുറത്ത് പോവും എന്ന ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. പവലിയനിലേക്ക് നടക്കുന്നതിനിടെ അഭിഷേക് തിരിച്ചുവന്നു. ദിഗ്വേഷും ഓടിയെത്തി. പിന്നീട് ഇരുവരും ചൂടേറിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അംപയര്‍മാരും സഹതാരങ്ങളും ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.

എന്തായാലും ദിഗ്‌വേഷിന്റെ കനത്ത അടിയാണേറ്റത്. മോശം പെരുമാറ്റത്തിന് താരത്തിന് ലഭിച്ചത് 50% മാച്ച് ഫീ പിഴയായി അടയ്‌ക്കേണ്ടി വരും. പോരാത്തതിന് അടുത്ത മത്സരത്തില്‍ നിന്ന് പുറത്തും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അടുത്ത മത്സരത്തില്‍ ദിഗ്‌വേഷിന് കളിക്കാനാവില്ല. സീസണില്‍ മാത്രം അഞ്ച് ഡീമെറിറ്റ് പോയിന്റുകളാണ് ദിഗ്‌വേഷിന്റെ അക്കൗണ്ടില്‍. ദിഗ്‌വേഷിന് മാത്രമല്ല, അഭിഷേകിനുമുണ്ട് ശിക്ഷ. മാച്ച്് ഫീയുടെ 25 ശതമാനമാണ് അഭിഷേക് പിഴയായി നല്‍കേണ്ടത്.

ഇന്നലെ ഹൈദരാബാദിനോട് തോറ്റതോടെ ലക്‌നൗ ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ജീവന്മരണ പോരില്‍ ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മ (20 പന്തില്‍ 59), ഹെന്റിച്ച് ക്ലാസന്‍ (28 പന്തില്‍ 47), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (28 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.

ലക്നൗവിന് വേണ്ടി ദിഗ്വേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിനെ മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (26 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു. റിഷഭ് പന്ത് (7) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹൈദരാബാദിന് വേണ്ടി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *