വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ സി സരിന് നൽകിയ ശമ്പളം വലുതല്ലെന്ന് മുഖ്യ ഉപദേശകനായ ഡോ തോമസ് ഐസക്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ സരിൻ മാത്രമല്ല, പല പ്രമുഖരും പ്രഗത്ഭരും ഇതിന് നേതൃത്വം നൽകാനുണ്ടാകും. മുൻമന്ത്രി സി രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ വിജ്ഞാന കേരളം മിഷൻ പദ്ധതിയിൽ നേതൃത്വം നൽകാൻ വരുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
മൂന്ന് ലക്ഷം കുട്ടികളെ തൊഴിൽ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമാണോയെന്നും തോമസ് ഐസക് ചോദിച്ചു. അതാണ് ഏറ്റവും ദുർഘടമായിട്ടുള്ള കാര്യം. വിദേശത്തു നിന്നും ഗൾഫിൽ നിന്നുമെല്ലാം അവിടുത്തെ എംപ്ലോയേഴ്സുമായി ചർച്ച ചെയ്ത് തൊഴിൽ മേടിക്കാം.
വെറും തൊഴിൽ അല്ല, നിങ്ങൾക്ക് ആ തൊഴിലിന് എന്ത് സ്കിൽ വേണോ, ആ സ്കിൽ ഞങ്ങൾ ചെയ്ത് തരും. അത്രയും കാര്യങ്ങൾ ഏർപ്പാട് ചെയ്യണ്ടേ. അതിന് ഒരുപാട് പ്രഗത്ഭർ വേണം. 80,000 രൂപ വലിയ ശമ്പളമായി തോന്നുന്നില്ല. ഡോ സരിനെപ്പോലുള്ള സിവിൽ സർവീസ് യോഗ്യതയുള്ള ഒരാൾക്ക് 80,000 രൂപ വലിയ ശമ്പളമല്ല.- തോമസ് ഐസക് പറഞ്ഞു.