നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. അച്ഛനും അമ്മയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി കേഡല്‍ ജിന്‍സണ്‍ രാജയാണ് . കഴിഞ്ഞയാഴ്ച രണ്ടുതവണ വിധി പറയാനായി നിശ്ചയിച്ചിരുന്നെങ്കിലും തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2017 ഏപ്രിൽ ഒന്‍പതിനാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള വീട്ടിൽ രാജാ തങ്കം, ഭാര്യ ജീൻ പത്മ, മകൾ കരോലിൻ , ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിനു വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചതാണ് കേസ്. ഏക പ്രതിയായ ജിൻസൺ പിറ്റേദിവസം തിരുവനന്തപുരത്ത് പിടിയിലായിരുന്നു. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള പ്രൊജക്ഷന്റെ ഭാഗമാണ് കൊല എന്നൊക്കെ മൊഴി നൽകിയെങ്കിലും അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസിന്റെയും പ്രോസിക്യൂഷന്‍റെയും കണ്ടെത്തൽ.
കേഡലിന് മാനസിക വിഭ്രാന്തി ഉള്ളതിനാൽ വിചാരണ നേരിടാൻ ആവില്ലെന്ന് വാദിച്ചാണ് പ്രതിഭാഗം വിചാരണയും വിധിപ്രസ്താവവും 8 വർഷമായി നീട്ടിയിരുന്നത്. ആരോഗ്യ പ്രശ്നമില്ലന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയതോടുകൂടിയാണ് വിധിക്ക് കളമൊരുങ്ങിയത്.