കൊല്ലം: ഒരു സിനിമാ ഷൂട്ടിങ് പോലെ പ്രതിയെ പിന്തുടർന്ന് പോലീസ് ജീപ്പ്. രക്ഷപ്പെടാൻ പ്രതി ചാടിക്കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവറും പോലീസ്. മണിക്കൂറോളം നീണ്ട പരിശ്രമം. ഒടുവിൽ ദൗത്യം വിജയം. വെസ്റ്റ് പോലീസിന് അഭിമാനനിമിഷം. സംഭവം ഇങ്ങനെ…

ഇരവിപുരം പോലീസ് 2019-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി ജിജേഷാണ് ഇവിടെ വില്ലൻ. അതിജീവിതയെത്തന്നെ വിവാഹംകഴിച്ച് ഒപ്പം താമസിച്ചുവരവേ ക്രൂരമായി മർദിച്ചു. അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് കോടതിക്കു കൈമാറി.

കേസിൽ പ്രതിയായ ജിജേഷ് ശനിയാഴ്ച രാവിലെ 11-ന് പോക്സോ കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകി. കോടതിയിലെത്തിയ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. പ്രസന്നയെ തള്ളിയിട്ടശേഷം കോടതിയിൽനിന്ന്‌ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. സരിതയും ഡ്രൈവർ ഷെമീറും പോലീസ് ജീപ്പിൽ പിന്നാലെ പാഞ്ഞു. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീലാലും ബിനു വിജയനും ബൈക്കിൽ പ്രതിയെ തിരഞ്ഞിറങ്ങി.

ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണനല്ലൂർ ഭാഗത്ത് പ്രതിയുള്ളതായി അറിഞ്ഞു. കണ്ണനല്ലൂർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ ഡ്രൈവർ ഷെമീർ വേഷം മാറി ഓട്ടോറിക്ഷാ ഡ്രൈവറായി പ്രതിയെ പിന്തുടർന്നു. പോലീസ് ജീപ്പിൽ പിന്തുടരുന്നെന്ന് മനസ്സിലാക്കിയ പ്രതി, പോലീസുകാരൻ ഷെമീർ ഓടിച്ച ഓട്ടോറിക്ഷയിൽ ചാടിക്കയറി. ഷെമീറിന്റെ സമയോചിത ഇടപെടലിൽ പ്രതിയെ തടഞ്ഞുവെച്ചു.

ഇതിനിടെ പോലീസ് എത്തിയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിനിടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര, കല്ലമ്പലം, ചാത്തന്നൂർ, പാരിപ്പള്ളി സ്റ്റേഷനുകളിൽ ഇയാളുടെപേരിൽ കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed