രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക് അധികാരമുണ്ട്. പോലീസിന് മുമ്പാകെ ഹാജരാകാൻ ആവശ്യടുകയും ചെയ്യാം. എന്നാല്‍ ഉടനടി അറസ്റ്റ് രേഖപ്പെടുത്തേണ്ട ആവശ്യമില്ല. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 41A അല്ലെങ്കിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 35 പ്രകാരം നിയമ നിർവ്വഹണ ഏജൻസികൾക്ക് പ്രതികൾക്ക് നോട്ടീസ് നൽകാവുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകളോട് ഇത് പ്രകാരം സ്റ്റാൻഡിംഗ് ഓർഡർ പുറപ്പെടുവിക്കാനും ഉത്തരവിട്ടു.
സിആർപിസി, 1973/ബിഎൻഎസ്എസ് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള രീതിയിലൂടെ മാത്രമേ CrPC, 1973/BNSS 2023-ൻ്റെ സെക്ഷൻ 35, 2023-ൻ്റെ 41-A വകുപ്പ് പ്രകാരം നോട്ടീസ് പുറപ്പെടുവിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിന് സ്റ്റാൻഡിംഗ് ഓർഡർ നൽകാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് രീതികള്‍ വഴിയുള്ള അറിയിപ്പ് പരിഗണിക്കാൻ കഴിയില്ലെന്ന് CrPC, 1973/BNSS, 2023 പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. CrPC, 1973/BNSS, 2023 പ്രകാരം അംഗീകരിക്കപ്പെട്ട രീതിയില്‍ നല്‍കുന്ന നോട്ടീസ് മാത്രമാണ് അംഗീകരിക്കപ്പെടുകയെന്നും ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

പൊലീസ് ഒരു പ്രതിക്ക് വാട്ട്‌സ്ആപ്പ് വഴി നോട്ടീസ് നൽകിയ കേസ് വാദിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയാണ് ഹാജരായത്. സംഭവത്തില്‍ പ്രതി പൊലീസിന് മുന്നില്‍ ഹാജരായില്ലെന്നും എന്നാല്‍ അത്തരം തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേർത്തു. നേരിട്ടോ വാട്ട്‌സ്ആപ്പ്, ഇ-മെയിൽ, എസ്എംഎസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതി വഴിയോ നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥരെ അനുവദിച്ചുകൊണ്ട് ഹരിയാന ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) പുറപ്പെടുവിച്ച സ്റ്റാൻഡിംഗ് ഉത്തരവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
