ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ഇന്ദോറിൽ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളായി ശത്രു ആക്രമണം നേരിട്ട ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലായിരുന്നുവെന്നാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ. ആരേയും എതിർക്കാനല്ല രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തിന് വഴികാണിക്കാനും ഭാരതത്തെ സ്വയം ഉണർത്താനുമാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

2024 ജനുവരി 22-നായിരുന്നു അയോധ്യയിൽ പ്രതിഷ്ഠ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഹിന്ദു കലണ്ടർ പ്രകാരം ജനുവരി 11-നാണ് വാർഷികം.
