പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മൂപ്പതുകാരിയെ കൊന്ന് മൂന്ന് കഷണങ്ങളാക്കി മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃസഹോദരനായ അതിയുര്‍ റഹ്മാന്‍ ലാസ്‌കറി(35)നെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ റീജന്റ് പാര്‍ക്ക് പ്രദേശത്ത് പോളിത്തീന്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ നാട്ടുകാരാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ശനിയാഴ്ച ഒരു കുളത്തിന് സമീപം സ്ത്രീയുടെ അരയ്ക്ക് താഴെയുള്ള ശരീരഭാഗങ്ങളും കണ്ടെത്തി. സംഭവത്തില്‍ നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഭാര്യാസഹോദരന്‍ അതിയുര്‍ റഹ്മാന്‍ ലാസ്‌കര്‍ കുറ്റം സമ്മതിച്ചു.

വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീ പ്രണയാഭ്യര്‍ത്ഥനകള്‍ നിരന്തരം നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സ്ത്രീ ഇയാള്‍ക്കൊപ്പമാണ് ദിവസവും ജോലിക്ക് പോയിരുന്നത്. പ്രണയഭ്യര്‍ത്ഥന നടത്തിയതോടെ റഹ്മാന്‍ ലാസ്‌കറിനെ ഒഴിവാക്കാന്‍ യുവതി ശ്രമിച്ചിരുന്നു. ഫോണ്‍ നമ്പറും ബ്ലോക്ക് ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ബിദിഷ കലിത പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം യുവതിയെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് എത്തിച്ച് അവിടെ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലയറുത്ത്, മൃതദേഹം മൂന്ന് ഭാഗങ്ങളായി മുറിച്ചു വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറിലുള്ള ബസുല്‍ദംഗയില്‍ നിന്നാണ് ലാസ്‌കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *