പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ പെണ്‍കുട്ടിയുടെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തി. കൊലപാതകം നടന്ന അന്ന് വൈകിട്ടുതന്നെ പ്രതി കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നടന്ന സംഭവം സ്വന്തം യുട്യൂബ് ചാനലിലൂടെ പിതാവ് ഏറ്റുപറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്.

പെണ്‍കുട്ടിയുടെ പിതാവ് വർഷങ്ങളായി കുവൈത്തിലാണ് ജോലിചെയ്യുന്നത്. ഇയാള്‍ക്കൊപ്പമായിരുന്നു ഭാര്യയും മകളും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മകളെ നാട്ടില്‍ ഭാര്യയുടെ മാതാപിതാക്കളോടൊപ്പമാക്കി. മകളുടെ ചെലവുകള്‍ക്കായി മുടങ്ങാതെ പണവും അയച്ചുകൊടുത്തിരുന്നു. അടുത്തിടെ ഭാര്യയുടെ അമ്മയേയും അയാള്‍ കുവൈത്തിലേക്ക് കൊണ്ടുപോയി. ഇതാേടെ പന്ത്രണ്ടുകാരിയായ മകളുടെ സംരക്ഷണച്ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിച്ചു.

ആദ്യം കുട്ടിയെ ഇവർ നന്നായി നോക്കിയെങ്കിലും തുടർന്ന് അതിന് വിസമ്മതം അറിയിക്കുകയായിരുന്നു. എന്നാല്‍ കാരണം എന്താണെന്ന് വെളിപ്പെടുത്തിയില്ല. അതോടെ ഭാര്യയുടെ അമ്മ കുവൈത്തില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി. അപ്പോഴാണ് ബന്ധുവായ യുവാവ് പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായത്. ഇതോടെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളൊമൊന്നുമുണ്ടായില്ല.

പ്രതിയായ യുവാവിനെ താക്കീതുചെയ്ത് വിട്ടയച്ച പൊലീസ് പരാതിക്കാരെ ശകാരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞതോടെയാണ് മകളെ ഉപദ്രവിച്ചയാളെ ഇല്ലാതാക്കാൻ പിതാവ് തീരുമാനിച്ചത്. എല്ലാം അതീവ രഹസ്യമായി പ്ളാൻചെയ്തു. രാവിലെ ആന്ധ്രയിലെത്തിയ പിതാവ് പ്രതിയെ ഇരുമ്ബുവടികൊണ്ട് മർദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

അന്നുവൈകിട്ടുതന്നെ വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ പിതാവ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഉടൻതന്നെ പ്രതിയെ അറസ്റ്റുചെയ്യാനാവുമെന്നാണ് അവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *