കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചു മാറ്റവെ മർദിച്ചുവെന്ന ആരോപണവുമായി ബസുടമ. കൊടി മാറ്റവെ ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിച്ചുവെന്നാണ് പരാതി.

ബസിന് സർവീസ് വീണ്ടും നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് കൊടിതോരണങ്ങൾ അഴിച്ചമാറ്റാൻ രാജ് മോഹൻ രാവിലെ എത്തിയത്. എന്നാൽ സ്ഥലത്ത് എത്തിയ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ അജയ് പ്രകോപനങ്ങൾ ഒന്നുമില്ലാതെ ഇയാളെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നു നേതാക്കൾ ഭീഷണിപ്പെടുത്തിയതായും തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത് എന്നും രാജ്മോഹൻ പറഞ്ഞു.

ഇതേതുടർന്ന് കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസുടമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ സിപിഎം നേതാവ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
