പാലക്കാട്: കള്ളപ്പണ ആരോപണത്തില്‍ സിപിഎം രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഹോട്ടലില്‍ നിന്ന് താന്‍ പോയത് ഷാഫി പറമ്പലിന്റെ വാഹനത്തിലാണെന്ന് രാഹുല്‍ പറഞ്ഞു.

ഹോട്ടലില്‍ നിന്ന് കുറച്ചു ദൂരം ഷാഫി പറമ്പിലിന്റെ വാഹനത്തില്‍ യാത്ര ചെയ്തു. പ്രസ് ക്ലബ്ബിന്റെ മുന്നില്‍ വച്ച് വാഹനം മാറിക്കയറി. കെആര്‍ ടവറിന്റെ മുന്നില്‍ വച്ച് പെട്ടി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മറ്റ് വാഹനത്തിലേക്ക് മാറ്റിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ വാഹനം സുഹൃത്തിന് കൈമാറി. വാഹനം സര്‍വീസ് ചെയ്യാന്‍ കൊടുത്തുപിന്നീട് മറ്റൊരു വാഹനത്തില്‍ കോഴിക്കോട് എത്തി രാഹുല്‍ പറഞ്ഞു.

കള്ളപ്പണ ആരോപണത്തില്‍ പൊലീസ് ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ കാറും സുഹൃത്തിന്റെ കാറും തന്റെ പെട്ടികള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധനയ്ക്കായി നല്‍കാം. നുണ പരിശോധനയ്ക്ക് ഹാജരാകാം. എന്നാല്‍ താന്‍ പരിശോധനയ്ക്ക് ഹാജരാകുമ്പോള്‍ അന്നത്തെ ദിവസത്തെ മന്ത്രി എംബി രാജേഷിന്റെ ഫോണ്‍ പരിശോധിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പുറത്തുവിട്ട ദൃശ്യങ്ങള്‍ ചൂണ്ടികാട്ടി കള്ളപ്പണം പിടിക്കപ്പെട്ടാല്‍ താന്‍ കുടുങ്ങരുതെന്ന ഉദ്ദേശ്യത്തോടെ രാഹുല്‍ മനഃപൂര്‍വം മറ്റൊരു വാഹനത്തില്‍ കയറുകയായിരുന്നു എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *