ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവർണർ പദവികളിൽ അഴിച്ചുപണിക്ക് സാധ്യത. കേരളം, ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവർണർ സ്ഥാനമോ മറ്റൊരു പദവിയോ നൽകുമെന്ന് സൂചനകളുണ്ട്. നിലവിൽ ആൻഡമാൻ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാർ ജോഷിക്ക് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നൽകിയേക്കും. നാവികസേന മുൻ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാർ ജോഷി.ജമ്മു കശ്മീരിൽ നാല് വർഷത്തിലേറെയായി ലഫ്.ഗവർണർ മനോജ് സിൻഹയ്ക്കായിരുന്നു ഭരണചുമതല.

ജമ്മു കശ്മീരിൽ രാം മാധവ് പുതിയതായി ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചനകൾ. ബിജെപിയുടെ മുൻ ദേശീയ സെക്രട്ടറി ആണ് രാം മാധവ്. ആനന്ദിബെൻ പട്ടേൽ അഞ്ച് വർഷത്തിലേറെയായി ഉത്തർപ്രദേശ് ഗവർണർ ആയി പ്രവർത്തിക്കുകയാണ്. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, തമിഴ്നാട് ഗവർണർ ആർ.എൻ രവി എന്നിവർ മൂന്ന് വർഷം വീതം ഒരേ പദവിയിലാണുള്ളത്. ഇതിലും മാറ്റമുണ്ടായേക്കാം.

ജമ്മു കശ്മീരിലേയും ഹരിയാനയിലേയും പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്രയിലേയും ജാർഖണ്ഡിലേയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed