പ്രായപൂർത്തിയാകാത്ത മകളുടെ മുൻപിൽ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിൽ യുവതിക്ക് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നൽകണമെന്നും ഉത്തരവിലുണ്ട്.

2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭർത്തൃവീട്ടിൽനിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചൻ നായ്‍കിനൊപ്പം രാത്രി ഏഴുമണിയോടെ നോർത്ത് റെയിൽവേസ്റ്റേഷനുസമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുൻപിൽ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്.

17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏൽപ്പിച്ചു. തുടർന്ന് കുട്ടി സംഭവത്തെക്കുറിച്ച് ബന്ധുക്കളെ അറിയിക്കുകയായിരുന്നുയ മുത്തച്ഛൻ മുഖാന്തരമാണ് കുട്ടി ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കുമാറ്റി. ഇവിടെയെത്തിയാണ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ലോചൻ നായ്‌ക് ഒളിവിലാണ്. കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിമൽ, ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *