സംശയത്തിൻ്റെ പേരിൽ റിട്ട. അധ്യാപകൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി. ബിഹാറിലെ അർവൽ സ്വദേശിയായ ബീർബൽ പ്രസാദ്(78) ആണ് ഭാര്യ സുമതി സിൻഹയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ ബീർബൽ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
എട്ടുവർഷം മുൻപ് മരിച്ച തൻ്റെ ബന്ധുവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നതായി ആരോപിച്ചാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം 12 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. ഇതിന് മുൻപ് 57 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ പ്രതീകമായി ഭാര്യയുടെ ശരീരത്തിൽ 57 മുറിവുണ്ടാക്കുകയുംചെയ്തു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന മരുമകൾ ഉൾപ്പെടെയുള്ളവരെ പ്രതി മുറിയിൽ പൂട്ടിയിട്ടിരുന്നു. തുടർന്ന് കൊച്ചുമകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് അരുകൊല പുറംലോകമറിയുന്നത്. സ്‌കൂൾ വിട്ടെത്തിയ കുട്ടി വീട്ടിനുള്ളിലാകെ ചോര കണ്ടതോടെ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ പ്രതി ആയുധം വീശി കുടുംബാംഗങ്ങളെയും അയൽക്കാരെയും ഭീഷണിപ്പെടുത്തി. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
